Tuesday, May 29, 2012

വഴികള്‍

 

താളബോധമില്ലാത്ത ഹൃദയവും, അടഞ്ഞുതുടങ്ങിയ ഹൃദയ ധമനികളും, ദിശാബോധം നഷ്ടപ്പെട്ട ജീവിതവും മാത്രമേ മുത്തുവിനു മുന്നില്‍ ഉണ്ടായിരുന്നുള്ളൂ.

വഴിവക്കിലൂടെ കുത്തിയൊലിക്കുന്ന കലക്കവെള്ളത്തെ വകവയ്ക്കാതെ ആ ചാറ്റല്‍ മഴയത്തിറങ്ങി നടക്കുമ്പോള്‍ മുത്തുവിനു മുന്നില്‍ ഒരേഒരു ലക്ഷ്യം മാത്രം.

ഒരുപക്ഷേ, വേനല്‍ചൂടിന്റെ വറുതിയില്‍ ഉരുകുന്ന നഗരം, ഈ മഴയെ നേരത്തേ പ്രതീക്ഷിച്ചിരുന്നിരിക്കാം.

രാത്രിയുടെ നിശബ്ദതയിലേക്ക് നനഞ്ഞ ഒരു പകല്‍ ഭോഗാതുരതയോടെ ചെന്നെത്തിനില്‍ക്കുന്നു.

വഴിവക്കിലൂടെ കുത്തിയൊലിച്ചൊഴുകുന്ന ചെളിവെള്ളം നിറയെ നഗരത്തിന്റെ അഴുക്ക്.

അബു സലീമിന്റെ പഴയ ബാറിനു പുറകിലെ തകര വേലിക്കിടയിലൂടെ രണ്ടുകണ്ണുകള്‍ മുത്തുവിന്റെ കാലുകളിലുടക്കി. ഏതൊരാണിനേയും പോലെ അവനും ഒരു നിമിഷം നിന്നു. അവിടെ കൂട്ടിയിട്ടിരുന്ന പാട്ടകള്‍ക്കു മുകളില്‍ കയറി മുത്തു അകത്തേക്കു നോക്കി.

പാതികീറിയ മഴക്കോട്ടുകൊണ്ട് തലമറച്ച് പകുതി നനഞ്ഞ ഒരു പെണ്ണ്‌.  അവളുടെ കണ്ണുകളില്‍ കാമാത്തിപ്പുരത്തെ പെണ്ണുങ്ങളുടെ കണ്ണുകളില്‍ കാണുന്ന വില്‍പ്പനയുടെ ഭാഷയില്ല, പകരം വല്ലാത്തൊരു ദൈന്യത.

ഇളകിയ തകരവേലിക്കപ്പുററത്തേക്ക് നൂണ്ടു കയറിയ അവന്റെ കൈത്തണ്ട തുരുമ്പിച്ച തകരപ്പാട്ട കൊണ്ടു കീറി. മഴയുടെ നനവും കൂടിയായപ്പോൾ വല്ലാത്ത നീറ്റല്‍.

പക്ഷേ, ഇനി വരുംവരായ്കകള്‍ നോക്കാനില്ല. സമൂഹത്തിന്റെ സദാചാര സംഹിതകളെ ഭയപ്പെടാനില്ല.

തകരവും ചാക്കും കൊണ്ടുമറച്ച ഒരു ചായിപ്പിലേക്ക് അവളോടൊപ്പം മുത്തുവും അകത്തേക്കു കയറി. മുത്തുവിന്റെ നിശബ്ദത അവള്‍ക്ക് ഏറ്റവുമെളുപ്പം വ്യഖ്യാനിക്കാന്‍ കഴിയുന്ന ഭാഷയായിരുന്നു.

അയഞ്ഞ കയറ്റുകട്ടിലില്‍ കിടന്നിരുന്ന കുഞ്ഞിനെ പുതപ്പോടെ വാരിയെടുത്ത് താഴെക്കിടത്തിയ ശേഷം കട്ടിലിനു മുകളിലേക്ക് ഒരു പഴയ പരുത്തിത്തുണി അവള്‍ വിരിച്ചു. എന്നിട്ട് മെല്ലെ അവളെ നനയാതെ പുതച്ചിരുന്ന കീറിയ മഴക്കോട്ട് ഊരിമാറ്റി.

അവള്‍ അവളെ അടിമുടി നോക്കി. പാതി നനഞ്ഞ മെല്ലിച്ച പെണ്‍കുട്ടി. അധികം പ്രായമില്ല.

മുത്തു അവളോടൊത്ത് കട്ടിലില്‍ ഇരുന്നപ്പോഴേക്കും കുട്ടി കരയാന്‍ തുടങ്ങി.

തിരിച്ചറിവുകളുടെ അദൃശ്യ തരംഗങ്ങള്‍ ഒരുപക്ഷേ അവനെ വേദനിപ്പിച്ചിട്ടുണ്ടാകാം.

കുട്ടിയുടെ അടുത്ത് കുനിഞ്ഞിരുന്ന് , അവനെ ചരിച്ചുകിടത്തി മുതുകില്‍ പതുക്കെ തലോടി അവളവനെ ഉറക്കാന്‍ ശ്രമിച്ചു. അവളുടെ കൈത്തണ്ടയിലെ പൊള്ളിയ പാടില്‍ അവന്റെ കണ്ണുടക്കി. കുട്ടി കരച്ചില്‍ നിര്‍ത്തുന്നതേയില്ല.

പുറത്ത് തകരഷീറ്റില്‍ മഴത്തുള്ളി പതിക്കുന്ന ഭീതിതമായ ശബ്ദം.

അവള്‍ മുത്തുവിനോട് നോട്ടം കൊണ്ട് ക്ഷമ ചോദിച്ച് കുട്ടിയെ അടക്കികിടത്താന്‍ ശ്രമിച്ചു.

കുട്ടി കരഞ്ഞുകൊണ്ടേയിരുന്നു.

ഒടുവില്‍ കുട്ടിയെ വാരിയെടുത്തവള്‍ ബ്ലൗസിന്റെ കുടുക്കഴിച്ചപ്പോള്‍ മുത്തു അവിടെനിന്നും എഴുന്നേറ്റു. പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്ന ഏതാനും നോട്ടുകള്‍ അവളെ ഏല്‍പ്പിച്ച് തകരപ്പാളികൾക്കിടയിലൂടെ തിരികെ നടക്കുമ്പോള്‍ അവളുടെ മഴക്കാറു നിറഞ്ഞ കണ്ണുകളിള്‍ ആശ്ചര്യത്തിന്റെ തിളക്കം.
മഴ വീണ്ടും കൂടി.

മഴയിലും, നിരത്തിലെ മഞ്ഞവെളിച്ചത്തിലും നനഞ്ഞ് അവന്‍‍ നടപ്പു തുടര്‍ന്നു. വേഗം ലക്ഷ്യത്തിലെത്തണം.

വഴികള്‍ പിന്നിട്ടുകൊണ്ടിരിക്കുമ്പോള്‍ ദൂരെ കടലിരമ്പുന്ന ശബ്ദം കേട്ടുതുടങ്ങി.

കടലിനുമുകളിലെ മേല്‍പ്പാലത്തിനു മുകലിലെത്തി അവന്‍‍ തിരിഞ്ഞു നോക്കി. ഇനിയൊരിക്കലും തിരിച്ചു നടക്കാന്‍ കഴിയാത്ത വഴികള്‍.

ഒന്നില്‍നിന്നും മറ്റൊന്നിലേക്കു കൊണ്ടെത്തിച്ച ഓരോരോ നിയോഗങ്ങള്‍. ചവിട്ടിക്കയറിയ പടവുകള്‍. വഴുതിവീണ നിമിഷങ്ങള്‍.

മനസ്സിനെ സന്തോഷിപ്പിക്കുന്ന ഒന്നും ജീവിതത്തിലില്ലെന്ന തിരിച്ചറിവു നേടിയപ്പോഴാണ്‌ അവന്‍ അതു തീരുമാനിച്ചത്.

കടലിന്റെ മേല്‍പ്പാലത്തിലൂടെ മുത്തു മുന്നോട്ടു നടന്നു. മഴയില്‍ കുതിര്‍ന്നിട്ടും അവന്‍ നന്നേ വിയര്‍ത്തു.

കടല്‍പ്പാലത്തിന്റെ അറ്റത്ത് അപകടസൂചനകാണിക്കുന്ന പലക ബോര്‍ഡ് കാറ്റത്ത് ഇളകിയാടി.

മുത്തുവിനു മുന്നില്‍ വഴി തീരുകയാണ്‌. കലങ്ങി മറിയുന്ന കടലിലെ ഓളങ്ങള്‍ അവനു വേണ്ടി കാത്തു നിന്നു.

ഇനി ഒരു നിമിഷം....... ഒരു ചാട്ടം. മരവിച്ച മനസ്സുമായി ഇനി ജീവിക്കേണ്ട.

മുത്തു കണ്ണുകള്‍ ഇറുക്കെ അടച്ചു. ഉള്ളില്‍ ഭയത്തിന്റെ ഓളങ്ങള്‍.

ഇല്ല, എല്ലാം മതിയാക്കണം. അവന്‍ കണ്ണടച്ച് ചാടാന്‍ തയ്യാറെടുക്കുമ്പോഴേക്ക്.... ഒരു കൊച്ചു കുട്ടിയുടെ കരച്ചില്‍.

അവന്‍ കണ്ണു തുറന്നു നോക്കി. ഇല്ല, എല്ലാം തോന്നലാണ്‌.

കണ്ണുകള്‍ ഇറുക്കെ അടച്ച്, എല്ലാ ധൈര്യവും സംഭരിച്ച് ചാടാനോങ്ങുമ്പോള്‍, വീണ്ടും ആ കരച്ചില്‍. അതെ ആ തകരച്ചായ്പ്പിലെ തറയില്‍ കിടന്നു കരയുന്ന കുഞ്ഞ്. അവിടെ അവനെ വളര്‍ത്താന്‍ ശരീരം വില്‍ക്കുന്ന അമ്മ...

മഴയില്‍ നനഞ്ഞ ആ കണ്ണുകളുടെ തിളക്കം മുത്തുവിനെ പിന്നിലേക്കു വലിച്ചു. മുത്തു പതിയെ കണ്ണു തുറന്നു. മുന്നില്‍ തന്റെ ജീവനുവേണ്ടി ആർത്തിരമ്പുന്ന ഓളങ്ങള്‍.

അവന്‍ ഭയന്ന് പുറകോട്ടു മാറി.

അല്‍പ്പം മുൻപ് കടലിലേക്കു ചാടിയിരുന്നെങ്കില്‍..... ഇപ്പോള്‍ പ്രാണവായു കിട്ടാതെ, വെള്ളവും കുടിച്ച് .....

മുത്തു വിറച്ചു. അവന്‍ ഭയന്ന് തിരികെ ഓടി.

കലങ്ങിമറിഞ്ഞ ഓളങ്ങള്‍ തന്റെ പിന്നാലെ വരുന്നെന്ന് അവനു തോന്നി. അവന്‍ വേഗത്തിലോടി.

ഒടുവില്‍ തകരച്ചായ്പ്പിന്റെ അഭയത്തിലേക്ക് അനുവാദമില്ലാതെ കടന്നുചെന്നപ്പോള്‍ അവള്‍ അമ്പരന്നു.

ചായ്പ്പിന്റെ മൂലയില്‍ വിറച്ചു കൂനിയിരിക്കുമ്പോള്‍ , അവള്‍ മുഷിഞ്ഞു നാറിയ ഒരു തോര്‍ത്ത് അവനു നേരെ നീട്ടി.

ഉണക്കച്ചാക്കുകള്‍ക്കു മുകളില്‍ അന്നാദ്യമായി മുത്തു സുഖമായുറങ്ങി. സുരക്ഷിതത്ത്വത്തിന്റെ കവചവുമണിഞ്ഞ് അവളും......


                                                                                       
ചിത്രം: കടപ്പാട് - ഗൂഗിൾ