Monday, November 7, 2011

മുഖമില്ലാത്തവര്‍.


നോഡല്‍  സെണ്റ്ററിലെ തിരക്കുകള്‍ക്കിടയില്‍ തണ്റ്റെ മേശപ്പുറത്ത്‌ കുമിഞ്ഞുകൂടുന്ന ഫയലുകള്‍ നോക്കി രഞ്ചന്‍ അസ്വസ്ഥനായി. ഇനിയും ഒരുപാടു പണി തീരാതെ ബാക്കിയാണ്‌.

ചുമരിലെ ക്ലോക്കില്‍ നാലരയായിരിക്കുന്നു. ഇനി അര മണിക്കൂര്‍ കൂടി മാത്രം... പ്രേംനാഥ്‌ സാറ്‍ സീറ്റില്‍ തന്നെയുണ്ട്‌. അല്ലെങ്കില്‍ എല്ലാ ഫയലുകളും മാറ്റിവച്ച്‌ ഫേസ്ബുക്കിലൊന്ന് കേറി നോക്കാമായിരുന്നു.

ഒരു പക്ഷേ സൌമ്യ ഇപ്പോള്‍ ഓണ്‍ലൈനിലുണ്ടാകും. വേണ്ട...പ്രേംനാഥ്‌ സാര്‍ കണ്ടാല്‍ പ്രശ്നമാകും. ഒരിക്കല്‍ സാറിനു മുന്നില്‍ പിടിക്കപ്പെട്ടതാണ്‌ ഈ ചാറ്റിംഗ്‌.

നാലേമുക്കാലായപ്പോഴേക്കും സാറ്‌ സീറ്റില്‍ നിന്നെഴുന്നേറ്റു. സൂപ്രണ്ട്‌ ചന്ദ്രന്‍ സാറിനെ ഇന്ന് കാലത്ത്‌ ഒപ്പിട്ടശേഷം ഓഫീസില്‍ കണ്ടിട്ടേയില്ല.

അഞ്ചുമണിക്കു മുന്‍പേ രഞ്ചനും ഓഫീസു വിട്ടിറങ്ങി. ഈ പുഴുങ്ങുന്ന ചൂടില്‍ ഹെല്‍മറ്റ്‌ വയ്ക്കാന്‍ ഇഷ്ടമല്ലെങ്കില്‍ കൂടി ബൈക്കു സ്റ്റാര്‍ട്ടുചെയ്യുന്നതിനു മുന്നേ രഞ്ചന്‍ ഹെല്‍മറ്റ്‌ ധരിച്ചു. ഒരു മിഡില്‍ക്ളാസ്‌ ഗവണ്‍മണ്റ്റ്‌ ഉദ്യോഗസ്ഥന്‌ പതിവായി നൂറുരൂപ പിഴ കൊടുക്കാന്‍ സാധിക്കില്ലെന്ന് രഞ്ചനും നന്നായി അറിയാമായിരുന്നു.

വീട്ടിലെത്തി ബൈക്ക്‌ ഓഫ്‌ ചെയ്തപ്പോഴേക്കും ഭാര്യ ഇറങ്ങി വന്നു. "മുത്തച്ഛന്‍ കിടപ്പു തന്നെയാണ്‌. നല്ല ചുമയുമുണ്ട്‌. ഡോക്ടറെ ഒന്നു കാണിക്കണ്ടേ ?"

അസ്വസ്ഥതയോടെ രഞ്ചന്‍ ഭാര്യയെ ഒന്നു തുറിച്ചു നോക്കി. ഓഫീസില്‍ നിന്നും വന്നു കയറിയതേയുള്ളൂ, അപ്പോഴേക്കും.... ഡോക്ടര്‍ പണ്ടു തന്ന ചുമയുടെ മരുന്ന് കൊടുക്കെന്നു പറഞ്ഞ്‌ രഞ്ചന്‍ അകത്തേക്കു നടന്നു.

സൌമ്യ ഒരുപക്ഷേ ഇപ്പേൊള്‍ ഓണ്‍ലൈനിലുണ്ടാകും. അവളുടെ ഹസ്ബണ്റ്റു വന്നാല്‍പ്പിന്നെ ചാറ്റ്‌ ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. രഞ്ചന്‍ വസ്ത്രം മാറുന്നതിനു മുന്നേ ചുമരലമാരിയില്‍ നിന്നും ലാപ്‌ടോപ്പ്‌ എടുത്ത്‌ ഓണ്‍ ചെയ്തു. പഴയ ലാപ്‌ടോപ്പാണ്‌. ഒണായി വരാന്‍ സമയമെടുക്കും.

 വസ്ത്രം മാറി മുഖം കഴുകി വന്നപ്പോഴേക്കും ലാപ്‌ടോപ്പ്‌ റെഡി. ധൃതിപിടിച്ച്‌ ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചതുകൊണ്ടാണെന്നു തോന്നുന്നു- ആദ്യ ശ്രമം പാഴായി. Incorrect Password ! എന്ന മെസ്സേജില്‍ അസ്വസ്ഥനായി വീണ്ടും പാസ്സ്‌വേര്‍ഡ്‌ ടൈപ്പു ചെയ്തു. കമ്പ്യൂട്ടര്‍ വളരെ സ്ളോ ആണ്‌. കാത്തിരുപ്പുകള്‍ ശമിപ്പിച്ചുകൊണ്ട്‌ ഫേസ്ബുക്കും അതിലെ 800ല്‍ പരം കൂട്ടുകാരും രഞ്ചനു മുന്നിലെത്തി. രഞ്ചന്‍ ഓണ്‍ലൈനിലുള്ളവരുടെ ലിസ്റ്റ്‌ പരതി. ....സൂസന്‍, വിനോദ്‌, രഘു, മിഷി..... സൌമ്യയില്ല.

ഛെ! ഓഫീസില്‍ നിന്നും നേരത്തേ ഇറങ്ങേണ്ടതായിരുന്നു. അല്ലാത്തപക്ഷം ഒരു ബ്ളാക്ക്ബറി !പക്ഷേ, ബ്ളാക്ക്ബെറിക്ക്‌ ഒരുപാട്‌ തുകയാകും. ഗള്‍ഫിലുള്ള് അനിയന്‍ സഞ്ചയോടു പറഞ്ഞ്‌ ഒരെണ്ണം സംഘടിപ്പിക്കണം.

കുറച്ചു നേരം ലാപ്‌ടോപ്പിനു മുന്നില്‍ വറുതേയിരുന്നു. ഭാര്യ ചായകുടിക്കാന്‍ വിളിക്കുന്നു. ഇതു മൂന്നാമത്തെ വിളിയാണ്‌. ഫേസ്ബുക്കില്‍ എന്തെങ്കിലും മെസ്സേജ്‌ പങ്കു വയ്ക്കാതെ എങ്ങിനെയാണ്‌ ലോഗൌട്ടു ചെയ്യുക ? പതിവായി എഴുതാറുള്ള കവിതാശകലങ്ങളെഴുതാന്‍ ഒരു മൂഡില്ല. ഇനിയെന്തെഴുതും ? 

"Grand father is sick. He was very healthy until last week " എന്ന മെസ്സേജ്‌ പോസ്റ്റ്‌ ചെയ്ത്‌ രഞ്ചന്‍ ചായകുടിക്കാന്‍ പോയി.

"എന്തു പറ്റി, സുഖമില്ലേ ? ഒരു വല്ലായ്ക പോലെ."  ഭാര്യയുടെ ചോദ്യത്തിനു മറുപടി പറയാതെ രഞ്ചന്‍ കുളിമുറിയിലേക്കു നടന്നു.

ഒരുപക്ഷേ സൌമ്യ കാത്തിരുന്നു കാണും. രഞ്ചന്‍ ഷവറിനടിയില്‍ കുറേ നേരം നിന്നു. മനസ്സില്‍ പ്രണയത്തിണ്റ്റെ മൂളിപ്പാട്ട്‌. ഓഫീസിലെ മേശപ്പുറത്ത്‌ കുന്നുകൂടിയ ഫയലുകളുടെ ഓര്‍മ്മ എല്ലാ മൂഡുകളേയും തകര്‍ക്കുന്നു.

കുളികഴിഞ്ഞ്‌ മുറിയിലേക്ക്‌ നടക്കുമ്പേൊള്‍ മുത്തച്ഛണ്റ്റെ ചുമ നന്നായി കേള്‍ക്കാം. പതിയെ മുത്തച്ഛണ്റ്റെ മുറിയിലേക്കു നടന്നു. മുത്തച്ഛന്‍ കണ്ണടച്ചുകിടക്കുകയാണ്‌, നന്നായി ശ്വാസം വലിക്കുന്നുണ്ട്‌. ഒരു വെണ്റ്റോളിന്‍ ഗുളിക മുത്തച്ഛനു കൊടുക്കാന്‍ ഭാര്യയേൊടു പറഞ്ഞിട്ട്‌ രഞ്ചന്‍ മുറിയിലേക്കു നടന്നു.

ഫേസ്ബുക്കിലേക്കു വീണ്ടും ലോഗിന്‍ ചെയ്തു. രഞ്ചനെ ഞെട്ടിച്ചുകൊണ്ട്‌ കമണ്റ്റുകളുടെ പ്രവാഹം. ഒരു മണിക്കൂറിനുള്ളില്‍ 46 കമണ്റ്റുകള്‍. മുത്തച്ഛന്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നാണ്‌ കൂടുതല്‍ കമണ്റ്റുകള്‍. രഞ്ചനു സന്തോഷം തോന്നി. എത്ര നല്ല സുഹൃത്തുക്കള്‍. പലരേയും ഒരിക്കല്‍പ്പോലും നേരിട്ടുകണ്ടിട്ടുപോലുമില്ല. മ്യൂച്ചല്‍ഫ്രണ്ടുകള്‍ വഴി എത്തിപ്പെട്ട കുറേ സുഹൃത്തുക്കള്‍. നല്ല ഫോട്ടോ നോക്കി രഞ്ചന്‍ തിരഞ്ഞുടുത്ത കുറേ പെണ്‍സുഹൃത്തുക്കള്‍.
ഡിന്നറിനു ഭാര്യ വിളിച്ചപ്പോഴാണ്‌ ഫേസ്ബുക്കില്‍ നിന്നും പിന്തിരിഞ്ഞത്‌.

മുത്തച്ഛനു ഭക്ഷണം കൊടുത്തോ ? ഡിന്നറിനിടയില്‍ രഞ്ചന്‍ ഭാര്യയോടു ചോദിച്ചു. ഒരു നീട്ടിയ മൂളലില്‍ ഭാര്യ തണ്റ്റെ മുഴുവന്‍ അതൃപ്തിയും പ്രകടിപ്പിച്ചു.

രഞ്ചന്‌ രാത്രി കിടന്നിട്ട്‌ ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. അപ്പുറത്ത്‌ മുത്തച്ഛണ്റ്റെ ഉറക്കെയുള്ള ചുമ. "നീ ഇതുവരെ വെണ്റ്റോളിന്‍ കൊടുത്തില്ലേ ?" രഞ്ചന്‍ ഭാര്യയെ ശാസിച്ചു. ഉറക്കം വരാതെ രഞ്ചന്‍ പതിയെ എഴുന്നേറ്റു.

ലാപ്‌ടോപ്പ്‌ എടുത്ത്‌ ഓണ്‍ ചെയ്തു. പതിവു പോലെ ഫേസ്ബുക്കിലേക്ക്‌. രഞ്ചന്‍ വീണ്ടും ഞെട്ടി. 140ല്‍ പരം കമണ്റ്റുകള്‍. ഓണ്‍ലൈനില്‍ ഒരുപാടുപേര്‍. മുത്തച്ഛന്‍ ഏതു മോഡലാണെന്നു തുടങ്ങി പല പല കമണ്റ്റുകള്‍. ചില കമണ്റ്റുകളിലെ പരിഹാസ്യത കണ്ട്‌ രഞ്ചനു ചിരി വന്നു.

ഭാര്യയുടെ കൂര്‍ക്കംവലി കേട്ടപ്പോള്‍ രഞ്ചനും ഉറങ്ങാന്‍ തോന്നി.

നേരം പരപരാ വെളുക്കുന്നതേയുള്ളൂ. ഭാര്യ കരഞ്ഞുകൊണ്ട്‌ ഓടിവന്ന് രഞ്ചനെ വിളിച്ചുണര്‍ത്തി. രഞ്ചന്‍ ഉറക്കച്ചടവോടെ എഴുന്നേറ്റു.

മുത്തച്ഛന്‍.......ഭാര്യ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ കരഞ്ഞുകൊണ്ടിരുന്നു.

രഞ്ചന്‍ വേഗം മുത്തച്ഛണ്റ്റെ മുറിയിലേക്കു നടന്നു. മുത്തച്ഛനിപ്പോള്‍ ശക്തിയായി ശ്വാസം വലിക്കുന്നില്ല. ശകതിയായെന്നല്ല...ശ്വാസമേ വലിക്കുന്നില്ല.

 രഞ്ചന്‍ നിസ്സഹായതയോടെ ഭാര്യയുടെ മുഖത്തു നോക്കി. ഭാര്യ കരഞ്ഞുകൊണ്ടേയിരുന്നു.

ഇനിയെന്ത്‌ ? രഞ്ചനുമുന്നില്‍ ശൂന്യത. ഈ വിവരം എല്ലാവരേയും അറിയിക്കണം.

രഞ്ചന്‍ മുറിയിലേക്കു നടന്നു. ഫേസ്ബുക്കിലേക്ക്‌ വീണ്ടും ലോഗിന്‍ ചെയ്തു.

"My Grandfather is passed away today morning "

മെസ്സേജ്‌ പങ്കുവച്ച്‌ രഞ്ചന്‍ വീണ്ടും മുത്തച്ചണ്റ്റെ മുറിയിലെത്തി.

ഭാര്യ കരഞ്ഞുകൊണ്ടേയിരുന്നു. പെണ്ണുങ്ങള്‍ക്കെങ്ങിനെ ഇങ്ങിനെ കരയാന്‍ കഴിയുന്നു. രഞ്ചന്‍ സ്വയം ചോദിച്ചു.

ഇനി മറ്റു ബന്ധുക്കളെ അറിയിക്കണം. രഞ്ചന്‍ ഓരോരുത്തരെയായി ഫോണ്‍ ചെയ്തു. എല്ലാവരുടെയും അനുശോചനം, പലരുടെയും ഒഴിവുകഴിവുകള്‍.

മുത്തച്ചണ്റ്റെ വലിയൊരു ആഗ്രഹമായിരുന്നു തെക്കുഭാഗത്തെ നെല്ലിമരത്തിനടുത്ത്‌ സംസ്കരിക്കണമെന്ന്. പതിമൂന്നുവയസ്സുള്ളപ്പോള്‍ മുത്തച്ഛന്‍ നട്ട നെല്ലിമരമാണത്‌ .   എന്നും വൈകിട്ട്‌ ആ നെല്ലിമരത്തിണ്റ്റെ കീഴില്‍ ചരുകസേരയുമിട്ട്‌ മുത്തച്ഛന്‍ വെറുതേ ഇരിക്കുമായിരുന്നു.

പതിയെ വീശുന്ന പടിഞ്ഞാറന്‍ കാറ്റില്‍ മുത്തച്ഛന്‍ അങ്ങിനെ കിടക്കുന്നതു കാണുമ്പോള്‍ രഞ്ചന്‍ അസ്വസ്ഥനാകും. waste of time . പഴയ തലമുറയുടെ സാങ്കേതിക വിവരമില്ലായ്മയില്‍ രഞ്ചന്‍ പരിതപിക്കും. ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്റ്‌ ചെയ്യാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ആ ചാരുകസേരയില്‍ കിടന്ന് മുത്തച്ഛന്‌ വെറുതേ സമയം കളയണ്ടായിരുന്നു. പണ്ട്‌ മുത്തശ്ശി മരിച്ചപ്പോള്‍ ആ നെല്ലിമരത്തിനടുത്താണ്‌ ചിതയൊരുക്കിയത്‌. അന്ന് വിതുമ്പുന്ന മനസ്സ്‌ പുറത്തുകാണിക്കാതെ മുത്തച്ഛന്‍ പറഞ്ഞതാണ്‌...'എണ്റ്റെ ചിതയും ഇവിടെത്തന്നെ ഒരുക്കണം'. ഒരുപക്ഷേ ഒറ്റപ്പെടലിണ്റ്റെ ഭീതി മുത്തച്ഛന്‌ അന്നുതന്നെ തോന്നിക്കാണാം.

മുത്തശ്ശിയുടെ അസ്ഥിത്തറയില്‍ ഇന്നാരും വിളക്കുവയ്ക്കാറില്ല. ജീവിച്ചിരിക്കുന്നവരെ നോക്കാന്‍ സമയമില്ല. പിന്നല്ലേ, മരിച്ചു മണ്ണടിഞ്ഞവരെ ശുശ്രൂഷിക്കല്‍.. രഞ്ചന്‍ ഭൂതകാല ഓര്‍മ്മകളില്‍നിന്നും തണ്റ്റെ മരണവീട്ടിലേക്കെത്തി.

മുത്തച്ഛന്‍ ഇപ്പോഴും കട്ടിലില്‍ തന്നെ. അനിയന്‍ സഞ്ചയിണ്റ്റെ കൂടെ താമസിക്കുന്ന അച്ഛനും അമ്മയും എത്തിയപ്പോഴാണ്‌ രഞ്ചന്‌ ആശ്വാസമായത്‌. ഗേറ്റു കടന്നപ്പോള്‍ മുതല്‍ അമ്മയും കരച്ചില്‍ തുടങ്ങി.

അച്ഛന്‍ പറഞ്ഞതനുസരിച്ച്‌ മുത്തച്ഛനെ കട്ടിലില്‍നിന്നുമിറക്കി ഉമ്മറത്തു കിടത്തി. അയല്‍പക്കത്തെ സരസു ആണ്റ്റി വന്നു. ഭര്‍ത്താവിന്‌ അവധിയെടുക്കാന്‍ കഴിയില്ലെന്ന ക്ഷമാപണവുമായി.

ഉമ്മറക്കോലായിലെ മുത്തച്ഛനു മുന്നില്‍ കരയുന്ന അമ്മയും ഭാര്യയും. നിസ്സംഗതയോടെ പുറത്തേക്കു നോക്കിനില്‍ക്കുന്ന അച്ഛന്‍.

രഞ്ചന്‍ മുറിയിലേക്കു നടന്നു. ഫേസ്ബുക്ക്‌ ഓപ്പണ്‍ചെയ്തു. 400ല്‍പ്പരം അനുശോചന സന്ദേശം. ഉറ്റ സുഹൃത്ത്‌ വിനയന്‍ അനുശോചനക്കുറിപ്പിനൊപ്പം വരാന്‍ കഴിയാത്തതില്‍ ക്ഷമാപണവും എഴുതിയിട്ടുണ്ട്‌. ഓണ്‍ലൈനിലുള്ളവരുടെ ലിസ്റ്റില്‍ വെറുതേ പരതി.....സൌമ്യയുണ്ട്‌. പക്ഷേ, ഇപ്പോള്‍... ?

ആദ്യമായിട്ടാണ്‌ 400ല്‍പ്പരം കമണ്റ്റുകള്‍ കിട്ടുന്നത്‌.

പണ്ടൊക്കെ എഴുതിയിരുന്ന കവിതാശകലങ്ങള്‍ക്ക്‌ മൂന്നോ നാലോപേര്‍ കമണ്റ്റെഴുതിയാല്‍ തന്നെ ഏറെ സന്തോഷമായിരുന്നു. 400ല്‍പ്പരം കമണ്റ്റുകള്‍. ഇത്രയും കൂട്ടുകരുള്ളതില്‍ രഞ്ചന്‍ ഉള്ളാലെ സന്തോഷിച്ചു.

ഉമ്മറത്തുനിന്നും അച്ഛണ്റ്റെ വിളികേട്ടപ്പോഴാണ്‌ രഞ്ചന്‍ ഫേസ്ബുക്കില്‍നിന്നും ലോഗൌട്ടു ചെയ്തത്‌.

മണിക്കൂറ്‍ നാലായി. ആരെയും കാണാനില്ലല്ലോ. അച്ഛന്‍ അസ്വസ്ഥനായി.

ഇനിയെന്ത്‌ എന്നറിയാതെ സൈബര്‍ലോകത്തു മാത്രം ബന്ധങ്ങളുള്ള രഞ്ചന്‍ നിര്‍വ്വികാരതയോടെ അച്ഛണ്റ്റെ മുഖത്തേക്കു നോക്കി. അച്ഛന്‍

പോക്കറ്റ്‌ഡയറിയില്‍ നിന്നും ഏതോ നമ്പര്‍ തപ്പിയെടുത്ത്‌ ആരെയോ വിളിച്ചു.

"മുനിസിപ്പലിറ്റിയുടെ ആമ്പുലന്‍സ്‌ ഇപ്പോള്‍ വരും. വൈദ്യുതശ്മശാനത്തില്‍ കൊണ്ടുപോകാം. അല്ലാതെ ആരാണിതൊക്കെ ചെയ്യുക? സഞ്ചയിണ്റ്റെ കുട്ടികള്‍ സ്കൂളില്‍നിന്നും വരുന്നതിനു മുന്നേ തിരികെപ്പേൊകണം" അച്ഛന്‍ പറഞ്ഞു നിര്‍ത്തി.

ഏതാണ്ട്‌ ഒരു മണിക്കൂറിനുള്ളില്‍ മുനിസിപ്പാലിറ്റിയുടെ ആമ്പുലന്‍സ്‌ വീടിനു മുന്നിലെത്തി. രഞ്ചനും അച്ഛനും കൂടി മുത്തച്ഛണ്റ്റെ ശരീരം സ്ട്രച്ചറിലേക്ക്‌ എടുത്തു കിടത്തി.

മുനിസിപ്പാലിറ്റിയുടെ വൈദ്യുതശ്മശാനത്തിലേക്ക്‌ ആമ്പുലന്‍സില്‍ പോകുമ്പോള്‍ രഞ്ചന്‍ കൊതിച്ചു, ഒരു ബ്ളാക്ക്ബെറിയുണ്ടായിരുന്നെങ്കില്‍...... ഒരുപക്ഷേ, കമണ്റ്റുകള്‍ ഇപ്പോള്‍ 500 കവിഞ്ഞു കാണും.

വൈദ്യുതശ്മശാനത്തിലെത്തി...അമ്മയുടേയും ഭാര്യയുടേയും കരച്ചിലിണ്റ്റെ ആക്കം വല്ലാതെകൂടി. മുത്തച്ഛനെ ആരൊക്കെയോചേര്‍ന്ന് വൈദ്യുതചൂളയിലേക്ക്‌ തള്ളിനീക്കി.

അച്ഛനാണ്‌ ശ്മശാനജോലിക്കാര്‍ക്കും, ആമ്പുലന്‍സിനും പൈസ കൊടുത്തത്‌. രഞ്ചന്‌ അതൊന്നും അത്ര പരിചയമില്ല.

വൈകിട്ടു മൂന്നുമണിക്കു മുന്നേ തിരിച്ചു വീട്ടിലെത്തി. കാറില്‍നിന്നുമിറങ്ങാതെ അതേ കാറില്‍ത്തന്നെ അച്ഛനും അമ്മയും അനിയണ്റ്റെ വീട്ടിലേക്കു പേൊയി. സഞ്ചയിണ്റ്റെ കുട്ടികള്‍ സ്കൂളില്‍നിന്നും എത്തുന്നതിനു മുന്നേ അവര്‍ക്കവിടെയെത്തണം. സഞ്ചയിണ്റ്റെ ഭാര്യക്ക്‌ സെക്രട്ടറിയേറ്റിലാണു ജോലി.. ആഴ്ചയിലൊരിക്കലേ വരൂ.

വീട്ടിലെത്തിയ ഉടനേ കരഞ്ഞു തളര്‍ന്ന ഭാര്യ പോയിക്കിടന്നു.

രഞ്ചന്‍ ലാപ്‌ടോപ്പിനരികിലേക്കു നടന്നു. ഫേസ്ബുക്കിലേക്ക്‌ വീണ്ടും ലോഗിന്‍ ചെയ്തു. രഞ്ചനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 700ല്‍പ്പരം കമണ്റ്റുകള്‍. ഏറെയും അനുശോചനങ്ങള്‍.

 സൌമ്യ ഓണ്‍ലൈനിലുണ്ട്‌. " Hi, I am back " സൌമ്യക്കൊരു മെസ്സേജയച്ചു.

സൌമ്യയുടെ മറുപടിക്കായി കാത്തിരിക്കുമ്പേൊള്‍ വീടിനു പുറകിലെ നെല്ലിമരത്തെക്കുറിച്ചോ, അതിനുചുവട്ടില്‍ മുത്തച്ഛനു വേണ്ടി കാത്തിരിക്കുന്ന മുത്ത്ശ്ശിയെക്കുറിച്ചോ, മുത്തച്ഛണ്റ്റെ ആഗ്രഹങ്ങളെക്കുറിച്ചേൊ ഓര്‍ക്കാന്‍ രഞ്ചനു സമയമില്ലായിരുന്നു.

Hi, Where were you ? " സൌമ്യയുടെ മറുപടി.

മുഖമില്ലാത്തവരുടെ കൂട്ടായ്മയിലേക്ക്‌ ഒഴുകിച്ചേരാന്‍ രഞ്ചന്‍ വിരലുകള്‍ ചലിപ്പിച്ചുകൊണ്ടേയിരുന്നു........ 


Picture: Yahoo

34 comments:

ഒറ്റയാന്‍ said...

ബന്ധങ്ങളുടെ പവിത്രത നഷ്ടപ്പെടുന്നുവെന്ന തോന്നല്‍ ഒരുപക്ഷേ എണ്റ്റേതു മാത്രമാവാം....

kanakkoor said...

കഥ രൂപത്തില്‍ വളരെ കാലികമായ ഒരു പ്രമേയം . വളരെ നന്നായി. ജീവിതം തന്നെ ഫേസ് ബുക്കിലെ കമന്റു കൊണ്ടു അളക്കുന്ന നമ്മുടെ തലമുറയുടെ നേര്‍ക്കാഴ്ച

വിധു ചോപ്ര said...

കഥക്ക് എന്റെ കപ്പാക്കുറ്റിക്ക് നിരക്കാത്ത നീളം ഉള്ളതു കൊണ്ട് തീർക്കാൻ പറ്റിയില്ല. ഇന്ന് ഇനി നടക്കില്ല. തിങ്കളാഴ്ച തീർച്ചയായും വായിക്കും.
സ്നേഹ പൂർവ്വം വിധു

പഥികൻ said...

കഥ നന്നായി..ഈ കഥക്കു വളരെ അനുചിതമായ പേര്‌... മുഖമില്ലാത്തവർ

Biju Davis said...

രാജേഷ്, രസമായി എഴുതിയിരിയ്ക്കുന്നു. ഞാൻ ആദ്യമായാണിവിടെ.

രണ്ടായിരത്തില്പരം ഓൺലൈൻ സുഹൃത്തുക്കളുള്ള ഒരാൾ തുള്ളിവെള്ളം കിട്ടാതെ മരിച്ച് പോയെന്ന ഒരു ഫലിതമാണു ഓർമ്മ വന്നത്. ഈ കഥയിൽ മുത്തഛനാണെങ്കിൽ, നാളെ നാമും ഇതിലേയ്ക്ക് ചുരുങ്ങുകയല്ലേ?

ബന്ധങ്ങൾക്ക് മുഖമില്ലാതെയാകുന്നത് മനസ്സിലാക്കുന്നു...

ആശംസകൾ!!

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,
ഈ തണുത്ത പ്രഭാതത്തില്‍, ഈ പോസ്റ്റ്‌ വായിച്ചു മനസ്സ് അസ്വസ്ഥമായി.സത്യമാണെങ്കിലും ,ഒട്ടും ശരിയായി തോന്നിയില്ല.
പിന്നെ,മുഖ ഭംഗി നോക്കി,പെണ്‍സുഹൃത്തുക്കളെ തിരഞ്ഞെടുക്കാതിരിക്കുക. പലരും സിനിമാ നടികളുടെ ഫോട്ടോസ് കടം കൊള്ളുന്നു.
ഓര്‍ക്കുക,അറിയുക, ബന്ധങ്ങള്‍ക്കും,സൌഹൃദങ്ങള്‍ക്കും വിലകല്‍പ്പിക്കുന്നവര്‍ ഇനിയും ബാക്കിയുണ്ട്!
നിരാശയില്‍ നിന്നും പുറത്തു ചാടി, സന്തോഷം ലഭിക്കാന്‍ മനസ്സിലാക്കുക!
ഒരു നെല്ലിക്ക നല്‍കുന്ന കയ്പ്പിനു ശേഷം ജീവിതത്തില്‍ മധുരം കൂടി ലഭിക്കും!
അപ്പോള്‍,ഒരു നെല്ലി മരം മനസ്സിലെങ്കിലും നടു,മാഷെ!
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു

Lipi Ranju said...

ഈശ്വരാ!! വായിച്ചു കഴിഞ്ഞപ്പോ വല്ലാത്തൊരു ഫീലിംഗ് ... പിന്നെ കഥയാണല്ലോ എന്നാ സമാധാനം...

Lipi Ranju said...

പറയാന്‍ വിട്ടു, നല്ല എഴുത്ത്, ഇഷ്ടായി...

Unknown said...

ശക്തമായ പ്രമേയം, ലളിതമായ ആഖ്യാനം... നന്നായി ഇഷ്ടപ്പെട്ടു.

മനോജ് ഹരിഗീതപുരം said...

നന്നായിട്ടുണ്ട്,കമ്പ്യൂട്ടര്‍ യുഗത്തില്‍ മരണം പോലും ഇന്നൊരു തമാശയായി തീര്‍ന്നിരിക്കുന്നു

kochumol(കുങ്കുമം) said...

'കഷ്ടം'...മുത്തഛന്‍റെ ആഗ്രഹങ്ങള്‍ പോലും നടക്കാതെ പോയി....ബന്ധങ്ങൾക്ക് വില കല്പ്പിക്കാത്തവര്‍ അനുഭവങ്ങള്‍ വരുമ്പോള്‍ താനേ പഠിച്ച്കൊള്ളും.... മുഖമില്ലാത്തവര്‍ നന്നായിട്ടുണ്ട് ...
ആശംസകള്‍ !

റിഷ് സിമെന്തി said...

നന്നായിട്ടുണ്ട്...സംഭവിക്കുന്നതെല്ലാം status update ആയി facebook ഇൽ കൊടുക്കുന്ന പുതു തലമുറക്കൊരു കൊട്ട്...ചിന്തിക്കപ്പെടേണ്ട ഒരുപാട് കാര്യങ്ങൾ വിളിച്ചോതുന്നുണ്ട് ഈ കഥ..

ഒറ്റയാന്‍ said...

പേര്‌ പിന്നെപ്പറയാം, അഭിനന്ദനങ്ങള്‍ക്കു നന്ദി. ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുന്നതിലൂടെ സ്വകാര്യത നഷ്ടപ്പെടുന്നുവെന്ന് പലരും തിരിച്ചറിയുന്നില്ല.

കണക്കൂറ്‍, ബന്ധങ്ങള്‍ക്കപ്പുറവും, ചിലര്‍ക്ക്‌ ഫേസ്‌ബുക്കിലെ കമണ്റ്റുകളാണു വലുതെന്ന സത്യം. കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

വിധുചോപ്ര, ഈ വരവിനും അഭിപ്രായത്തിനും നന്ദി. കഥ വായിച്ചു കാണുമെന്ന് കരുതുന്നു.

പഥികന്‍, കഥ നന്നായെന്നറിയുന്നതില്‍ സന്തോഷം. കഥയുടെ പേര്‌ അനുചിതമെന്ന് സൂചിപ്പിച്ചത്‌ മനസ്സിലായില്ല. യഥാര്‍ത്ഥ മുഖം കാണാത്ത ഓണ്‍ലൈന്‍ സൌഹൃദങ്ങളെ ഉദ്ദേശിച്ച്‌ അങ്ങിനെ എഴുതിയെന്നു മാത്രം. അനുചിതമെങ്കില്‍ അടുത്ത തവണ കൂടുതല്‍ ശ്രദ്ധിക്കാം.

ബിജു ഡേവിസ്‌, നല്ല അഭിപ്രായത്തിനു നന്ദി. ഈ സൈബര്‍ലോകത്തെ സൌഹൃദങ്ങളുടെ പൊള്ളത്തരം എന്നെ ഭയപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ നെല്ലിമരച്ചുവടു ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ വരവിനും അഭിപ്രായത്തിനും നന്ദി.

അനുപമാ, അദ്യമേ പറയട്ടെ, ഈ കഥയും എണ്റ്റെ ജീവിതവും തമ്മില്‍ യാതൊരു ബന്ധവുമില്ല. മുഖമുള്ള ആണ്‍പെണ്‍ സുഹൃത്തുക്കള്‍ മാത്രമേ എനിക്കുള്ളൂ. ചില സുഹൃത്തുക്കളുടെ ജീവിതവും, എണ്റ്റെ ബോസ്‌ ഒരിക്കല്‍ അയച്ചുതന്ന "ഡെത്ത്‌ മാനേജ്‌മണ്റ്റ്‌" എന്ന് sarcastic email ഉം ഈ കഥക്കു പ്രചോദനമായെന്നു മാത്രം. നെല്ലിമരത്തിണ്റ്റെ തണലിഷ്ടപ്പെടുന്ന ഒരു സാധാരണക്കാരനാണു ഞാന്‍. അഭിപ്രയത്തിനു നന്ദി.

ലിപി, ഈ കഥ ഫീലു ചെയ്യിച്ചു എന്നറിഞ്ഞതിനും എഴുത്ത്‌ ഇഷ്ടായി എന്നറിഞ്ഞതിലും സന്തോഷം. നന്ദി.

രജനീഗന്ധി, പ്രമേയവും അഖ്യാനവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

മനോജ്‌, ഈ വരവിനും അഭിപ്രായത്തിനും നന്ദി. മരണം ഇന്നൊരു വാര്‍ത്തയല്ലാതെയായിരിക്കുന്നു.

കുങ്കുമം, കയ്പേറിയ അനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ. അതിലൂടെ ആരും ഒന്നും പഠിക്കാന്‍ ഇടവരാതിരിക്കട്ടെ. ആഗ്രഹങ്ങള്‍ വച്ച്‌ മരിക്കാതിരിക്കുന്നതാണെന്നു തോന്നുന്നു ഇപ്പോള്‍ നല്ലത്‌. ആര്‍ക്കും ബദ്ധ്യതയാവണ്ടല്ലോ ? ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

റിഷ്‌, ഞാന്‍ പുതുതലമുറയെ മാത്രം കുറ്റം പറയുന്നില്ല. ഇന്നത്തെ തലമുറയുടെ ബ്രോയിലര്‍ രീതിയിലുള്ള വളര്‍ച്ചയും, പ്രയോഗികജീവിതവും സൈബര്‍ജീവിതവും തമ്മിലുള്ള വ്യതിയാനം തിരിച്ചറിയാന്‍ കഴിയാത്ത കാഴ്ചപ്പാടുകളെയുമാണ്‌ ഞാന്‍ ഒരുപക്ഷേ വിമര്‍ശിച്ചത്‌....അതിന്‌ പഴയ തലമുറയും ഒരുപോലെ കുറ്റക്കാരാണ്‌. അഭിപ്രായത്തിനു നന്ദി.

khaadu.. said...

ആദ്യമായിടാനു ഇവിടെ.. ബ്ലോഗ്ഗില്‍ വന്ന ലിങ്ക് വഴി എത്തി...

ഇന്നത്തെ തലമുറയുടെ സോഷ്യല്‍ നെറ്റു വര്‍ക്ക്‌ ഭ്രമം നന്നായി പറഞ്ഞു.. ബന്ധങ്ങളും സ്വന്തങ്ങളും മറക്കുന്ന തലമുറ.. മുഖ പുസ്തകങ്ങളിലെ കാല്‍ കാശിനു കൊള്ളാത്ത(ഉപയോഗശൂന്യമായ എന്നതിലുപരി സമയം കൊല്ലിയായ) കമ്മന്റുകള്‍ക്ക് വേണ്ടി ദിവസം മുഴുവന്‍ ലാപ്പിന്റെ മുന്നില്‍ ചടഞ്ഞിരിക്കുന്ന , കമന്റു കൊണ്ടു ജീവിതം അളക്കുന്ന നമ്മുടെ തലമുറയുടെ നേര്‍ക്കാഴ്ച...


അഭിനന്ദനങ്ങള്‍...

പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ ചെയ്യുക... ഫോളോ ഗാട്ജെറ്റ്‌ കണ്ടില്ല..അതാ...

Arif Zain said...

ഞാനിനി എന്ത് പറയാന്‍! അടിപൊളി പുറം ലോകത്തേക്കുള്ള വാതിലുകള്‍ നമ്മുടെതൊക്കെ അടഞ്ഞു വരുന്നു.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

മനോഹരമായ ഭാഷ ആകര്‍ഷിച്ചു ,ഇന്നത്തെ തലമുറ സോഷ്യല്‍ സൈറ്റുകളില്‍ അധികം സമയം പാഴാക്കുന്നു എന്നാ പരാതി പലപ്പോഴും കേള്‍ക്കാം .പക്ഷെ അവയോന്നുമില്ലെങ്കിലും തിരക്ക് പിടിച്ച നമ്മുടെ ജീവിതം ഇങ്ങനെ തന്നെയായിരുന്നെനെ .ആഖ്യാനം വളരെ സുന്ദരമായിട്ടുണ്ട് കേട്ടോ .ഫോളോ ചെയ്യുന്നത് ഇഷ്ടമില്ലാഞ്ഞിട്ടാണോ ആ ഗാട്ജെറ്റ് ഒഴിവാക്കിയത് ?

Pradeep Kumar said...

താങ്കളെ വായിക്കുന്നത് ആദ്യമായാണ്...
നിലവാരമുള്ള എഴുത്ത്. കഥാതന്തുവിനെ വളര്‍ത്തിയെടുക്കുന്നതില്‍ താങ്കള്‍ നല്ല കൈയ്യടക്കം പ്രദര്‍ശിപ്പിക്കുന്നു.ഒട്ടും മുഷിപ്പില്ലാതെ വായിക്കാനും,ചിന്തിക്കാനും അവസരമൊരുക്കുന്ന നല്ല ഭാഷ...
ഓണ്‍ലൈന്‍ സൗഹൃദങ്ങളുടെ അര്‍ത്ഥരാഹിത്യം പ്രമേയമായ രചനകള്‍ മുന്‍പും വായിച്ചിട്ടുണ്ടെങ്കിലും ഇവിടെ താങ്കള്‍ പലതരം ബിംബങ്ങളുടെ അര്‍ത്ഥവത്തായ കൂട്ടിയിണക്കലിലൂടെ ഒട്ടും കൃത്രിമത്വമില്ലാതെ അത് പറഞ്ഞുവെച്ചു...
അഭിനന്ദനങ്ങള്‍...

പൊട്ടന്‍ said...

ഒറ്റയാനെ,

കാലിക പ്രാധാന്യമുള്ള വിഷയം. കഥയാണെന്ന് തോന്നില്ല. ഭയങ്കര റിയാലിറ്റി.
നന്നായി എഴുതി.

mayflowers said...

വളരെ നന്നായി എഴുതി.
ഇതൊക്കെയും ഇന്നിന്റെ പ്രശ്നങ്ങളായാതിനാല്‍ എഴുത്തില്‍ സ്വാഭാവികതയുണ്ട്.
ഒന്നധികം തുമ്മിയാല്‍ അത് ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യാലോ എന്ന് ചിന്തിക്കുന്നവരാണല്ലോ നാം.
ആശംസകള്‍.

രമേശ്‌ അരൂര്‍ said...

ഒരു കാലിക വിഷയം മനോഹരമായി അവതരിപ്പിച്ചു .
അഭിനന്ദനംസ് ,,:)
കുറച്ചു അതിശയോക്തിയും കണ്ടു , അച്ഛന് ഇല്ലാത്ത സ്നേഹം രണ്ച്ച നു മുത്തശ്ശനോട് തോന്നുക സ്വാഭാവികം അല്ലല്ലോ ,സഞ്ജയിന്റെ മക്കള്‍ സ്കൂളില്‍ നിന്ന് വരും എന്നത് മാത്രമോ അതോ അച്ഛനും ഓണ്‍ ലൈന്‍ അടിമയാണോ ?

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

ഞാന്‍ ആദ്യമായാണ് ഇവിടെ വരുന്നത് നല്ല സാമൂഹ്യ മുല്യച്ചുതിയുള്ള കഥ. കുറച്ചു അക്ഷരപിശാജുണ്ട്,അത് സാരമില്ല്യ പലരും ചാറ്റിങ്ങിനെ കുറിച്ച് പലരീതിയില്‍ പറഞ്ഞിട്ടുണ്ട് ഇതു വ്യത്യസ്തമായ ഒരനുഭവം ...ആശംസകള്‍

ചന്തു നായർ said...

ഇരിപ്പിടം വഴി ഇവിടെയെത്തി രചനാരീതി വളരെ ഇഷ്ടമായി...ചിലഭാഗത്തുള്ള'അതിഭാവുകത്വം'ചെറിയ കല്ല് കറിയായി...രമേസ്‌ പറഞ്ഞതുപോലെ....ഈ കഥാകാരന് എല്ലാ ഭാവുകങ്ങളും....പിന്നെ വായനക്കാരോറ്റ്‌ പറയാനുള്ളത്‌....ഒരാള്‍ ഒരു കഥ എഴുതുമ്പോള്‍ അത്‌ അയ്യാളുടെ വ്യക്തിപരമായ കാര്യങ്ങളാണ്,എന്ന ദയവായി കാണാതിരിക്കുക...എനിക്ക് വളരേയേറെ ഇഷ്ടപ്പെട്ടത് ഇതിന്റെ തലവാച്ചകമാണ് ..അതിന് ;സഹോദരാ ഒരു വലിയ നമസ്കാരം ...

Cv Thankappan said...

ഇരിപ്പിടം വഴിതന്നെ യാന്ത്രികമായി
യാദൃശ്ചികമായി ഇവിടെ എത്തി.
എല്ലാം യാന്ത്രികം!യാദൃശ്ചികം!!!
നല്ല രചന.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

Nilesh Pillai said...

ഇത് ഒരു കമന്റ്ര അല്ല എന്റെ. കണ്ണുനീര്‍ ആണ് ,ഇത് കഥയിലെ മരിച്ച മുത്തച്ചന് വേണ്ടി അല്ല , ബന്ധങ്ങള്ക്ക് വിലകല്പ്പികാത്ത രഞ്ചനെ പോലെ ജീവിക്കുന്നവരെ ഓര്‍ത്ത്.............നന്നായി പറഞ്ഞു..........

Jefu Jailaf said...

വരികളില്‍ ഒരു മാസ്മരികത.. അഭിനന്ദനങ്ങള്‍..

എന്‍.പി മുനീര്‍ said...

ഈ കാലഘട്ടത്തില്‍ പ്രാധാന്യമുള്ള വിഷയം അതിഭാവുകത്വങ്ങളില്ലാതെ കഥയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Unknown said...

ലളിതമായ ആഖ്യാനം

മാനത്ത് കണ്ണി //maanathukanni said...

ഈ കഥ പ്രിന്‍റ്മീഡിയയില്‍ നല്ല റിസള്‍ട്ട് ഉണടാക്കും.പോസ്റ്റ്‌ ചെയ്തു കൂടെ .

Mizhiyoram said...

ഞാൻ ആദ്യമായാണിവിടെ.
കാലിക പ്രസക്തിയുള്ള ഒരു വിഷയം വളരെ മനോഹരമായി അവതരിപ്പിച്ചു.
ആശംസകൾ!!

Fousia R said...

നന്നായെഴുതിയിട്ടുണ്ട്.
കമന്റ് തേടിയുള്‍ല പരക്കം പാച്ചില്‍ മാത്രമല്ല ഒന്നിനും നേരമില്ലത്തവരുടെ കാര്യം കൂടി പറയുന്നുണ്ട്.
മുകളീല്‍ കമന്റിട്ടിട്ടുള്ള പ്ദദീപ് മാഷ് സമാനമായ അശയത്തില്‍ കഥ എഴുതിയിട്ടുണ്ട്. അത് നോക്കുന്നത് നന്നാകും.
രണ്ടു കഥയും രണ്ട് രീതിയിലാണ്‌. പക്ഷേ പ്രമേയം ഇടക്കൊക്കെ സന്ധിക്കുന്നുണ്ട്.
ആശംസകള്‍

Artof Wave said...

നന്നായി എഴുതിയിരിക്കുന്നു
ആശംസകള്‍

പടന്നക്കാരൻ said...

പച്ചയായ സത്യം!!!! വായിച്ചപ്പോള്‍ എന്തൊ ഒരു വലല്ലായ്മ...ഈ സോഷ്യല്‍ സൈറ്റ് യതാര്‍ഥ ബന്ധങ്ങള്‍ തകര്‍ത്തു...പക്ഷെ ......

ഒറ്റയാന്‍ said...

പ്രോത്സാഹനം തന്ന എല്ലാ കൂട്ടുകാർക്കും നന്ദി....

Muralee Mukundan , ബിലാത്തിപട്ടണം said...

ജീവിച്ചിരിക്കുന്നവരെ
നോക്കാന്‍ സമയമില്ല...
പിന്നല്ലേ, മരിച്ചു മണ്ണടിഞ്ഞവരെ ശുശ്രൂഷിക്കല്‍..

ഇന്നത്തെ നേരനുഭവങ്ങൾ...